Tuesday, June 16, 2009

ജാരന്‍

പെയ്തിറങ്ങുന്നൂ പുതു-
മഴയെന്‍ ഗ്രീഷ്മത്തിന്റ്റെ
നഗ്ന മേനിയെ നഖ-
മുനയാല്‍ ഉണര്‍ത്തുന്നു

മണ്ണിന്റെ മണം, മദി-
ച്ചൊഴുകും മോഹത്തിന്റെ
ചളിവെളളച്ചാലുകള്‍
ഒഴുകിപ്പടരുന്നു

കന്നിന്റെ കുടമണി-
ക്കിലുക്കം, വയ്ക്കോല്‍ക്കൂനയ്-
ക്കരികില്‍ കുണുങ്ങുന്ന
മുരിക്കിന്‍ നാണം; ശോണം.

അറിയാതെഴുന്നേറ്റു
നടന്നു മനസ്സിന്റെ
യുല്‍ക്കട ദാഹം വീണ-
ക്കമ്പികള്‍ മുറുക്കവെ

വിറച്ചൂ കയ്കള്‍, ബെല്ലില്‍
വിരല്‍ ചേര്‍ക്കുമ്പോള്‍ വാതില്‍
തുറക്കേ വിളര്‍ത്തൊരെന്‍
മുഖം നീ കണ്ടില്ലല്ലോ

തൊട്ടിലാടുന്നു, ചാരെ
നില്പു നീ മനസ്സാക്ഷി-
ക്കുത്തുമായ് കാമത്തിന്റെ
ഹുക്കു ഞാനഴിക്കുന്നു

മഴ പെയ്തിറങ്ങുന്നു
വെയിലില്‍‌ പാപത്തിന്റെ
യുഷ്ണസര്‍പ്പങ്ങള്‍
വിഷപ്പല്ലുകളമര്‍ത്തുന്നു

ജാലകം തുറക്കാതെ
ഫാനിന്റെ വേഗം കൂട്ടി
ജാതകവശാല്‍ ജാരന്‍
പിടിക്കപ്പെട്ടെങ്കിലോ?

അടുങ്ങിക്കിടന്നു നീ
ഞരമ്പില്‍ തീപ്പൂക്കളും
തിരതല്ലിയാര്‍ക്കുന്ന
വ്യധയും മോഹങ്ങളും

വിശ്വാസരാഹിത്യത്തിന്‍
വിശ്രുത ദ്ര്‍ഷ്ടാന്തങ്ങള്‍
എണ്ണിയെണ്ണി, നിന്നഴല്‍
അഴിക്കാന്‍ ശ്രമിച്ചു ഞാന്‍

വേലിയേറ്റങ്ങള്‍, ചുടു-
നിശ്വാസപ്പെരുക്കങ്ങള്‍
കവിളില്‍ അന്തിച്ചോപ്പിന്‍
ചെമ്പകപ്പൂമൊട്ടുകള്‍

തിരക്കാണെല്ലാവര്‍ക്കും
സമയമറിയിക്കാന്‍
മുഴക്കും സയ് റണ്‍ കാതില്‍
ഇരുമ്പ് പഴുപ്പിക്കേ

പിടഞ്ഞു മാറുന്നു നീ
മുറിഞ്ഞ മനസ്സുമായ്
പടിയിറങ്ങുന്നു ഞാന്‍
പതിയെ മാര്‍ജാരന്‍ പോല്‍

വഴി തെറ്റി ഞാന്‍ ഏതോ
വഴിയില്‍ കുടുങ്ങിപ്പോയ്
വഴി കാണിക്കാന്‍ ആരു
വരുമീ ത്രിസന്ധ്യയില്‍

അരുതായ്മകള്‍ കൊണ്ടെന്‍
അകമേ വിറയ്ക്കുമ്പോള്‍
ആരെയോ ഭയന്നെന്റെ
ആത്മാവു തളരുമ്പോള്‍

പ്രിയ സ്നേഹിതന്‍ വന്നു
ചുമലില്‍ പിടിക്കുന്നു
കണ്‍കളില്‍ രണ്ടാം ഷിഫ്റ്റിന്‍
കരിയും പുകയുമായ്

വിടില്ല, നിനക്കെന്റെ
വീടു കാണണ്ടെ? ഒരു
കടുംകാപ്പിയാവാലോ
കണ്ടിട്ടു നാളെത്രയായ്..

Tuesday, August 5, 2008

നിദ്ര പിണങ്ങിപ്പോകുമ്പോള്‍....

നീ പിണങ്ങിപ്പോകുമ്പോള്‍ മാത്രം
അവള്‍,
കറുപ്പില്‍ വെളുത്ത പുള്ളികളുള്ള
പാവാടയും ബ്ളൌസുമണിഞ്ഞ്‌
തലയല്‍പം ചെരിച്ച്‌
കയ്യിലൊരു പാല്‍ക്കുപ്പിയുമായി
ഓര്‍മയുടെ പടവുകള്‍ കയറി
ഹൃദയത്തിണ്റ്റെ വാതിലില്‍ മുട്ടുന്നു.

തലപ്പന്തിണ്റ്റെ അടയാളവും
വിയര്‍പ്പും നിറഞ്ഞ
കുപ്പായം പോലും മാറ്റാതെ
പുസ്തകക്കെട്ടും ചോറ്റുപാത്രവും
അലമാരയിലെടുത്തു വെക്കാതെ
അമ്മ വിളമ്പു വെച്ച
കഞ്ഞിക്ക്‌ മുഖം കൊടുക്കാതെ
പുളിമരത്തിണ്റ്റെ നിഴല്‍
അന്തിവെയിലിനോട്‌ കിന്നാരം പറയുന്ന
വഴിയിലേക്ക്‌
ഞാനവള്‍ക്ക്‌ കൂട്ടു പോകുന്നു..

വെള്ളരിക്ക്‌ നനയ്ക്കുന്ന പെണ്ണുങ്ങള്‍
മുറുക്കിത്തുപ്പിപടിഞ്ഞാറ്‌ ചോപ്പിക്കുന്നു..
പാവലിണ്റ്റെ പൂക്കള്‍
നിണ്റ്റെ നക്ഷത്രക്കമ്മലുകളോട്‌
അസൂയ മൂത്ത്‌ ആത്മഹത്യ ചെയ്യുന്നു..

കൈത്തോട്ടില്‍ കളഞ്ഞുപോയ പാദസരം
പാറമടയ്ക്കുള്ളില്‍ നിന്ന്‌
കൈവെള്ളയ്ക്കുള്ളിലൊതുക്കി
ഞാനൊരിന്ദ്രജാലക്കാരനായപ്പോള്‍
കൈത്തണ്ടയില്‍ നുള്ളി
അവളെനിക്കൊരു സമ്മാനം തന്നു..

റേഷന്‍ കടയ്ക്കപ്പുറം
അച്യുതന്‍ മാഷിണ്റ്റെ വീട്ടുവേലിക്കല്‍
കാത്തു നില്‍ക്കുമ്പോള്‍
ചുവന്നു തുടുത്ത ഹൃദയം
ചെമ്പരത്തിയിലിരുന്ന്‌
എന്നെ കളിയാക്കുന്നു..

കിതച്ചോടി തിരിച്ചെത്തുമ്പോള്‍
അവളുടെ മൂക്കിന്‍ തുമ്പത്തെ
വിയര്‍പ്പു മുത്തിനോടെനിക്ക്‌
കൊതിക്കെറുവ്‌..

കവുങ്ങിന്‍ തോപ്പ്‌
മുറിച്ചു കടക്കുമ്പോള്‍
പതുങ്ങി വരുന്ന ഇരുട്ടിനെ ഭയപ്പെടുത്താന്‍
അവളെന്നോട്‌ ഉറക്കെ സംസാരിക്കുന്നു..

കൈത്തണ്ടയില്‍
തളര്‍ന്നുറങ്ങുന്ന ഭാര്യ
അവളുടെ സംസാരം കേട്ട്‌
ഉണരുമോ എന്ന്‌ ഞാന്‍ ഭയക്കുന്നു...
കാപ്പി മരങ്ങള്‍ പൂത്ത രാത്രിയിലേക്ക്‌
നിലാവിനൊപ്പം
ഞാനവളെ യാത്രയാക്കുന്നു..

നീ പിണങ്ങിപ്പോകുമ്പോള്‍ മാത്രം
അവള്‍ വിരുന്നുകാരിയാവുന്നു.

Monday, December 17, 2007

മുടിത്തോറ്റം

മുറിച്ചു കളഞ്ഞു;
ചില ബന്ധങ്ങള്‍ പോലെ
എന്നിട്ടും
കാച്ച്യെണ്ണയുടെ മണം
അവിടെ തങ്ങി നിന്നു.

ജീവന്‍ പോകാത്ത
ഒരു തുളസിക്കതിര്‍
അപ്പോഴും
നെഞ്ചോടു ചേര്‍ന്നു കിടന്നു.

മുത്തശ്ശിയുടെ
വിറയാര്‍ന്ന വിരലുകള്‍
ഇഴകളിലൂടെ
ഓടി നടക്കുന്നതു പോലെ തോന്നി

വേദനിച്ചില്ല;
ജീവന്റെ തന്ത്രികള്‍
‍ആയിരങ്ങളായി മുറിച്ച്
മൂലയിലേക്കെറിഞ്ഞപ്പൊഴും.

അമ്പലത്തിന്റെ
ചുറ്റുമതിലിനോടു ചേര്‍ന്നു നിന്ന
ചെമ്പകത്തിലെ
വായ് നോക്കിപ്പൂവുകളെ
ഇപ്പോള്‍ കണ്ടാലും
ഗമ കാണിച്ചേനെ.

കണ്ണു നിറഞ്ഞതു പക്ഷേ,
കറങ്ങുന്ന കസേരയിലെ
പരിചയമില്ലാത്ത
രൂപം കണ്ടപ്പോള്‍.

തുടച്ചെടുക്കും,
ഇനി മുഖം പോലും..
പഴയതൊന്നും
അവശേഷിപ്പിക്കാതെ.


കണ്‍പീലികള്‍,
കവിള്‍ത്തടം, കരുണ,
കീഴ്ചുണ്ടുകള്‍, നഖമുന, നാണം...
എല്ലാം അളന്നു മുറിച്ച്

പുറം തിരിഞ്ഞു നോക്കുമ്പോള്‍
‍പടിഞ്ഞാറ്റയിലെ
കുഞ്ഞു കണ്ണാടിയില്‍
ഇപ്പോഴുമുണ്ട്,
മനു അണിയിച്ച
റോസാപ്പൂവിനൊപ്പം
നിതംബത്തോടു ചേര്‍ന്ന്
രാജ്ഞിയെപ്പോലെ....

ചവിട്ടി ഞെരിച്ച്
ആരോ പുറത്തേക്കു പോയി.

തൂത്തുവാരി
വെയ്സ്റ്റ് ബാഗിലാക്കിക്കഴിഞ്ഞിരുന്നു
അപ്പൊഴേക്കും;
ഒരോര്‍മ്മ
പൂര്‍ത്തിയാക്കാന്‍ പോലും
സമ്മതിക്കാതെ.

Wednesday, May 16, 2007

ഒരു സാമ്രാജ്യം അസ്തമിക്കുന്നു

അധികാര ഭ്രഷ്ടനായ രാജാവ്‌
വേഷപ്രച്ഛന്നനായി
തണ്റ്റെ രാജ്യം
സന്ദര്‍ശിക്കും പോലെ
വീണ്ടും ഞാനവളെ കണ്ടു മുട്ടുന്നു

ഭിന്നിച്ചു പോയ ഒരു ദ്വീപ്‌
മാതൃഖണ്ഡത്തോട്‌മുഖാമുഖം.

ഇടയില്‍ കടല്‍ നീല
തിരയില്‍ തീരാവ്യഥ

കണ്‍കളില്‍ ഭയത്തിണ്റ്റെ ഫണം,
കാതില്‍
ഉരുക്കിയൊഴിച്ച
ബാധിര്യത്തിന്‍ ഈയ്യക്കൂട്ട്‌

ചുറ്റിനില്‍ക്കുന്നൂ
കണങ്കാലിലായ്‌ വെള്ളിക്കെട്ടന്‍;
പിറന്നാള്‍ സമ്മാനം നീ-
അഴിച്ചോരടയാളം..

മുറിവാണല്ലോ
വിജയത്തിണ്റ്റെ
കൊടിപ്പടം
ഉള്ളിലെ ചെക്കിപ്പൂക്കള്‍
ഉടുപ്പില്‍ പുഷ്പ്പിക്കുന്നു

ഉദരം ഉദാരമായ്‌ സ്പന്ദിക്കുന്നു;
അടുത്ത കിരീടത്തിന്‍
ഉടയോന്‍

അറിയേണ്ടെന്നെ പക്ഷേ,
ഒരു പുഞ്ചിരിയാലീ
കയ്യിലെ ഭിക്ഷാപാത്രം
നിറയ്ക്കൂ പണ്ടേപ്പോലെ

നിലാവടരുന്നു
ഒരു സാമ്രാജ്യം അസ്തമിക്കുന്നു

Thursday, May 3, 2007

പിറന്നാള്‍ സമ്മാനം

കടിച്ചു കീറിലും
ശപിച്ചിടാത്ത നിന്‍
കരുണസാഗര-
ക്കുളിരില്‍ മുങ്ങവേ

അതില്‍ക്കവിഞ്ഞെന്തു-
പിറന്നാള്‍ സമ്മാനം
എനിക്കിനി മൃത്യു
കരം ഗ്രഹിക്കിലും

ചുവന്ന പൂവുകള്‍
വിരിഞ്ഞ തൂവാല
മുറിഞ്ഞ ചുണ്ടിനെ
മറച്ചു വെക്കുമ്പോള്‍

തപിച്ച നിന്നാത്മ-
ബലത്തില്‍ തീവെച്ച
കരുത്തുമായി ഞാന്‍
അഹങ്കരിച്ചുവോ

പിടഞ്ഞുവേ നെഞ്ചി-
ലൊരു കിളി? തൂവല്‍
കുടഞ്ഞുവോ, നീല
മിഴി നനഞ്ഞുവേ?

കടിച്ചുകീറുമീ-
വിശന്ന സ്നേഹത്തെ
വിരുന്നൂട്ടാന്‍ സ്വയം
ഇര ചമഞ്ഞുവോ

കഴുത്തറ്റം വരെ
അഴുക്കിലെങ്കിലും
വെറുക്കാനാകുമോ
സൌഗന്ധികത്തിനെ.

മദിച്ചൊഴുകുമീ-
ദിനങ്ങളില്‍ ആയു-
സ്സടര്‍ന്നു വീഴുമ്പോള്‍
പിണക്കമെന്തിന്‌..

വിശുദ്ധ സ്നേഹത്തിന്‍
ദ്യുതിയില്‍ ദുഷ്കാമ-
മെരിഞ്ഞു തീരട്ടെ
ദഹിക്കട്ടെ ഞാനും

അതിന്‍ മീതെ വന്നു
നിറഞ്ഞു പെയ്യുക
കിളിര്‍ത്തു പൊങ്ങട്ടെ
പ്രണയ ദര്‍ഭകള്‍....

Saturday, February 10, 2007

ജയിച്ചതാര്‌? തോറ്റതാര്‌?

നടവരമ്പില്‍
കണ്ടുമുട്ടുമ്പോള്‍
വഴിമാറിത്തരാത്ത
വാശിക്കാരി നീ

മുട്ടിയുരുമ്മി
കടന്നു പോകുമ്പോള്‍
ജയിച്ചതിണ്റ്റെ ഹുങ്ക്‌
നിനക്ക്‌;എനിക്കും.

കര്‍ക്കടകത്തോര്‍ച്ചയില്‍
പാടത്ത്‌
അച്ഛനില്ലാ നേരത്ത്‌
കാലിക്കോലെടുത്ത്‌
ഞാന്‍ വാല്യക്കാരനായപ്പോള്‍
വിരല്‍ത്തുമ്പില്‍
ചോര കിനിഞ്ഞിട്ടും
നാട്ടി വെച്ച്‌
നടുവൊടിച്ച്‌
നീയെന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു.

കുടുംകയം
നീന്തിക്കടന്നപ്പോള്‍
കടവില്‍ അഴിച്ചു വെച്ച
എണ്റ്റെ ഉടുമുണ്ടൊളിപ്പിച്ച്‌
അവിടെയും നീയെന്നെ
ജയിച്ചു കാണിച്ചു

കൊയ്ത്തിനെന്നെ
കാഴ്ചക്കാരനാക്കി.
പ്രണയത്തിണ്റ്റെ പൊന്‍-
പറനിറച്ചെണ്റ്റെ
കൊതിക്കൌമാരത്തിന്
‍വിശപ്പകറ്റി.

തളര്‍ന്നപ്പോഴൊക്കെ
തണലു തന്ന്‌
ജയിച്ചു കൊണ്ടേയിരുന്നു നീ.

ഒടുവില്‍
വിവാഹത്തലേന്ന്‌
വിടപറയും മുമ്പ്‌
വിവശനായി ഞാന്‍
തല കുനിക്കുമ്പോള്‍:
നിക്കുള്ളതൊക്കെയും
എടുക്കുകെന്നോതി
സ്വയം സമര്‍പ്പിച്ച്‌
ചിരിച്ച്‌
ജയത്തിന്‍ കിരീടം
എനിക്ക്‌
തിരികെ തന്നു നീ..

ജയിച്ചതാര്‌? തോറ്റതാര്‌?

Sunday, January 28, 2007

വീക്കെണ്റ്റ്‌

മലിനമാക്കപ്പെട്ട
മലയാളത്തില്‍ നിന്ന്‌
രക്ഷപ്പെട്ട
വെള്ളിയാഴ്ചത്തെ
എഫ്‌.എം. സിനിമാപ്പാട്ടു പോലെ
ഒറ്റയ്ക്കു നടന്നു

നയിഫ്‌ 1
ആയിരം വെറൈറ്റികളുമായി
ഗിന്നസ്‌ ബുക്കിലേക്ക്‌
കുതിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന
നോണ്‍ വെജ്‌ ബൊഫേ;
റോഡരികിലും
ഗല്ലികളിലും നിന്ന്‌
തുടുത്ത മാംസക്കഷണങ്ങള്‍ കാട്ടി
അടിവയറ്റില്‍ തീ കത്തിക്കുന്നു

ഹയാത്ത്‌ 2
മേഘങ്ങളില്‍ ചാരിവെച്ച
സ്വര്‍ഗത്തിലേക്കുള്ള ഗോവണി
സോനാപ്പൂരില്‍3 നിന്ന്‌ വീശുന്ന
കാറ്റുകൊണ്ട്‌
തുടച്ചു വെടിപ്പാക്കുന്നു

ഗോള്‍ഡ്‌ സൂക്കിലെ 4
പൂത്ത കണിക്കൊന്നക്കാട്ടിലിരുന്ന്‌
മേടം
കാലദേശാന്തരങ്ങളെ
വിവര്‍ത്തനം ചെയ്യുന്നു

ഒരു മിസ്‌ കോളിണ്റ്റെ
അങ്ങേയറ്റത്ത്‌
വിഷുപ്പക്ഷിയുടെ
വിരഹഗാനം

എന്നിട്ടും
അബ്ര 5 മുറിച്ചു കടക്കുക തന്നെ ചെയ്തു

ഇടത്തോട്ട്‌ തിരിഞ്ഞാല്‍ അമ്പലം;
വലത്ത്‌ നികുംഭില.

1.നയിഫ്‌: ദുബായിലെ ഒരു തെരുവ്‌
2. ഹയാത്ത്‌: പഞ്ചനക്ഷത്ര ഹോട്ടല്‍
3. സോനാപൂറ്‍: ദുബായിലെ ഏറ്റവും വലിയ ലേബര്‍ ക്യാമ്പ്‌
4. ഗോള്‍ഡ്‌ സൂക്ക്‌: ദുബായിലെ സ്വര്‍ണ്ണ മാര്‍ക്കറ്റ്‌
5. അബ്ര: ദേര ദുബായിയെയും ബറ്‍ ദുബായിയെയും ബന്ധിക്കുന്ന കൃത്രിമ ജലപാതയിലെ കടവ്‌