Wednesday, May 16, 2007

ഒരു സാമ്രാജ്യം അസ്തമിക്കുന്നു

അധികാര ഭ്രഷ്ടനായ രാജാവ്‌
വേഷപ്രച്ഛന്നനായി
തണ്റ്റെ രാജ്യം
സന്ദര്‍ശിക്കും പോലെ
വീണ്ടും ഞാനവളെ കണ്ടു മുട്ടുന്നു

ഭിന്നിച്ചു പോയ ഒരു ദ്വീപ്‌
മാതൃഖണ്ഡത്തോട്‌മുഖാമുഖം.

ഇടയില്‍ കടല്‍ നീല
തിരയില്‍ തീരാവ്യഥ

കണ്‍കളില്‍ ഭയത്തിണ്റ്റെ ഫണം,
കാതില്‍
ഉരുക്കിയൊഴിച്ച
ബാധിര്യത്തിന്‍ ഈയ്യക്കൂട്ട്‌

ചുറ്റിനില്‍ക്കുന്നൂ
കണങ്കാലിലായ്‌ വെള്ളിക്കെട്ടന്‍;
പിറന്നാള്‍ സമ്മാനം നീ-
അഴിച്ചോരടയാളം..

മുറിവാണല്ലോ
വിജയത്തിണ്റ്റെ
കൊടിപ്പടം
ഉള്ളിലെ ചെക്കിപ്പൂക്കള്‍
ഉടുപ്പില്‍ പുഷ്പ്പിക്കുന്നു

ഉദരം ഉദാരമായ്‌ സ്പന്ദിക്കുന്നു;
അടുത്ത കിരീടത്തിന്‍
ഉടയോന്‍

അറിയേണ്ടെന്നെ പക്ഷേ,
ഒരു പുഞ്ചിരിയാലീ
കയ്യിലെ ഭിക്ഷാപാത്രം
നിറയ്ക്കൂ പണ്ടേപ്പോലെ

നിലാവടരുന്നു
ഒരു സാമ്രാജ്യം അസ്തമിക്കുന്നു

Thursday, May 3, 2007

പിറന്നാള്‍ സമ്മാനം

കടിച്ചു കീറിലും
ശപിച്ചിടാത്ത നിന്‍
കരുണസാഗര-
ക്കുളിരില്‍ മുങ്ങവേ

അതില്‍ക്കവിഞ്ഞെന്തു-
പിറന്നാള്‍ സമ്മാനം
എനിക്കിനി മൃത്യു
കരം ഗ്രഹിക്കിലും

ചുവന്ന പൂവുകള്‍
വിരിഞ്ഞ തൂവാല
മുറിഞ്ഞ ചുണ്ടിനെ
മറച്ചു വെക്കുമ്പോള്‍

തപിച്ച നിന്നാത്മ-
ബലത്തില്‍ തീവെച്ച
കരുത്തുമായി ഞാന്‍
അഹങ്കരിച്ചുവോ

പിടഞ്ഞുവേ നെഞ്ചി-
ലൊരു കിളി? തൂവല്‍
കുടഞ്ഞുവോ, നീല
മിഴി നനഞ്ഞുവേ?

കടിച്ചുകീറുമീ-
വിശന്ന സ്നേഹത്തെ
വിരുന്നൂട്ടാന്‍ സ്വയം
ഇര ചമഞ്ഞുവോ

കഴുത്തറ്റം വരെ
അഴുക്കിലെങ്കിലും
വെറുക്കാനാകുമോ
സൌഗന്ധികത്തിനെ.

മദിച്ചൊഴുകുമീ-
ദിനങ്ങളില്‍ ആയു-
സ്സടര്‍ന്നു വീഴുമ്പോള്‍
പിണക്കമെന്തിന്‌..

വിശുദ്ധ സ്നേഹത്തിന്‍
ദ്യുതിയില്‍ ദുഷ്കാമ-
മെരിഞ്ഞു തീരട്ടെ
ദഹിക്കട്ടെ ഞാനും

അതിന്‍ മീതെ വന്നു
നിറഞ്ഞു പെയ്യുക
കിളിര്‍ത്തു പൊങ്ങട്ടെ
പ്രണയ ദര്‍ഭകള്‍....