Wednesday, January 17, 2007

പ്രവാസം

കാലം കളഞ്ഞു കുലമാകെ മുടിച്ചു പാരം
മാതാവിനുള്ളിലെരി തീക്കനല്‍ നിറച്ചു വെച്ചും
കൂടൂം വെടിഞ്ഞു കരതേടിയലഞ്ഞൊടുക്കം
തീരത്തടിഞ്ഞിതു കീറിയ ചെരിപ്പു പോലെ.

മുന്നില്‍ മഹാനഗര സുവര്‍ണ്ണ ഹര്‍മ്യം
വിത്തപ്രതാപം നുരചിന്നിടുമര്‍ദ്ധരാത്രി.
നക്ഷത്ര ധാര്‍ഷ്ട്യ പ്രഭ ചവച്ചു തുപ്പും
എച്ചില്‍ പ്രകാശം അബ്ര* യിലാടിത്തിമിര്‍പ്പൂ

വേവും മനസ്സോര്‍മതന്‍ തീക്കല്ലടുപ്പില്‍
പാകം ചെയ്തു പൈദാഹമടക്കി നിര്‍ത്തി
കണ്ണൊന്നടയ്ക്കാന്‍ കറുകയിലഭയം തിരക്കേ
തീര്‍ക്കുന്നുവോ ശരശയ്യ ശനിഭൂതകാലം

ചുടും മുലപ്പാലമൃതും നുകര്‍ന്നു മന്ദം
താരാട്ടു പാട്ടിണ്റ്റെ മധുരത്തിലലിഞ്ഞു ദൂരെ
പാറിപ്പറക്കും ശലഭചാരുത നോക്കി നോക്കി
പിന്നിട്ട ബാല്യസ്മൃതി മുറിഞ്ഞ ഞരമ്പു പോലെ

പിന്നാലെ വന്നു കതിര്‍പോലെ കൌമാരകാലം
കണ്ണണ്റ്റെ കേളികള്‍ കരം വിട്ട ശരങ്ങളായി
എന്തെന്തു ശാപങ്ങളോടക്കെടുനീരുപോലെ
മൂര്‍ദ്ധാവില്‍ വീണു നില തെറ്റിയൊഴുക്കുമായി.

ശേഷം വിലക്കിയ കനികള്‍ മാത്രം ഭുജിച്ചു
പാനം ചെയ്തു മദയൌവന സുരോരസങ്ങള്‍
നേരം തെറ്റിയ നേരമൊരുനാള്‍ ഉമ്മറപ്പടികടക്കേ
കേട്ടില്ലാ ഗര്‍ജ്ജനം ചാരുകസേര ശൂന്യം

മുറ്റത്തെ ചെന്തെങ്ങു പിന്നെ കായ്ക്കാതെയായീ
അച്ഛണ്റ്റെ സ്വരമതിന്നും പ്രിയപ്പെട്ടതാകാം
സ്വച്ഛന്ദ മൃത്യു വരിച്ചതോ മൃതമനസ്സിനൊത്തു
നില്‍ക്കാതെ ദേഹമവനി വെടിഞ്ഞതാമോ

മീനക്കൊടും വെയില്‍ നീരൂറ്റിയ മനസ്സുമായി
പാടം പോലെ മൂത്തവള്‍ നിശ്ശബ്ദയായി
ബോധം തെളിഞ്ഞു ചുവടൊന്നു മുന്നോട്ടു വെക്കേ
ഘോരാന്ധകാരം, ചുടലശൂന്യത വഴി നീളെ നീളെ

കീറിപ്പറിഞ്ഞൊരു നൂല്‍ പൊട്ടിയ പട്ടമായി
വീണും പറന്നുമിരവോളമകം പുകഞ്ഞും
കാതോര്‍ക്കയാണു വിധി ജീവിതജരാനരയ്ക്കു
തീര്‍പ്പാക്കുന്നതു സുധയോ കാളകൂടക്കുറുക്കോ?

1 comment:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കവിതയുടെ ഇളംചിന്തുകളുള്ള മനസ്സുമായെത്തിയ വിനോദിന്‌ ബൂലോഗത്തേക്ക്‌ സ്വാഗതം.

ബ്ലോഗിന്റെ പേര്‌, ടെംബ്ലേറ്റില്‍ പോയി മലയാളീകരിച്ചാല്‍ ഒരു 'മുക്കൂറ്റി'യുടെ വാസനയൊക്കെ തോന്നും. എന്താ, ശരിയല്ലേ?